കാട്ടാക്കട : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നത പ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന് കഠിനതടവും പിഴയും വിധിച്ചു. കാട്ടാക്കട കുളത്തുമ്മൽ, കൊല്ലോട്, കടുവകോണം സ്വദേശി സത്യദാസ് (65) നെതിരെയാണ് കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷ വിധിച്ചത്.
പ്രതിക്ക് നാല് വർഷം കഠിന തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ തുക അതിജീവിതന് നൽകണമെന്നു കോടതി നിർദേശിച്ചു. പിഴ അടയ്ക്കാത്ത പക്ഷം പ്രതിക്ക് നാല് മാസം അധിക കഠിനതടവ് അനുഭവിക്കേണ്ടി വരും.
2020 ജനുവരി 27-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയായ കുട്ടിയെ "കാച്ചിൽ നൽകാം" എന്ന വാഗ്ദാനത്തോടെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം ഇയാൾ തന്റെയും കുട്ടിയുടെയും വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ആ സമയം ഓടി വന്ന കുട്ടിയുടെ മാതാവ് അലറി വിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് മാനസികമായി തളർന്ന കുട്ടി വീട്ടിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി ഡോക്ടറോട് സംഭവ വിവരം വെളിപ്പെടുത്തി. തുടർന്ന് പോലീസ് കേസെടുത്തു, പ്രതിയെ അറസ്റ്റ് ചെയ്തു.
കേസിൽ പ്രധാന സാക്ഷികളായി കുട്ടിയും മാതാവും കോടതിയിൽ ഹാജരായിരുന്നു. അവരുടെ സാക്ഷ്യവും മറ്റ് സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു ശിക്ഷ.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ചു, 24 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. അന്നത്തെ വിളപ്പിശാല എസ്.ഐ ആയ ഷിബു വി ആണ് അന്വേഷണവും കുറ്റപത്ര സമർപ്പണവും നടത്തിയത്.